കോടഞ്ചേരി: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പൂളവള്ളി ജംഗ്ഷനില്പടക്കം പൊട്ടിച്ചതിനെ തുടർന്ന് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ നിരവധി പേർക്ക് പരിക്ക്. പൂളവള്ളിയിൽ സിപിഎം പ്രവർത്തകർ വീടുകയറി നടത്തിയ ആക്രമണത്തിൽ നടുപ്പറമ്പിൽ വീട്ടിൽ ഷിബു, ഷിബി, കുമാരൻ, സാബു, ജിഷ്ണു, അബി എന്നിവർക്കു പരിക്കേറ്റു.
ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സിപിഎം പ്രവർത്തകരായ പാലക്കൽ സിറാജ്, കരീം, രാഹുൽ എന്നിവരെ താമരശേരി ഗവ.താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നടുപ്പറമ്പിലെ വീട്ടിൽ കുടുംബാംഗങ്ങളെ ലക്ഷ്യംവച്ചാണ് അക്രമി സംഘം ആക്രമണം നടത്തിയതെന്ന് ബിജെപി റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസൻ പറഞ്ഞു. പരിക്കേറ്റവരെ അദ്ദേഹം സന്ദർശിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിളക്കുന്നേൽ ജോർജുകുട്ടി തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിലാണ് സിപിഎം ഗുണ്ടകൾ വീടുകയറി അക്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ തന്റെ വീടിനു നേരെ പടക്കം കത്തിച്ച് എറിയുകയും ചൈനീസ് പടക്കം വീട്ടിലേക്കു തിരിച്ചുവച്ച് പൊട്ടിക്കുകയും ചെയ്തതായി ജോർജുകുട്ടി വിളക്കുന്നേൽ പറഞ്ഞു. വീട്ടിൽനിന്നു പുറത്തുപോയ പ്രവർത്തകരെ പൂളവള്ളി ജംഗ്ഷനില് ടിപ്പർ ലോറികൊണ്ട് ഇടിപ്പിക്കാൻ ശ്രമിച്ചു. ടിപ്പർ ലോറിയിലെ ഗുണ്ടകളെ തടയാൻ എത്തിയവരെ അക്രമിച്ചെന്നും ജോർജുകുട്ടി വിളക്കുന്നേൽ പറഞ്ഞു. ഇരുവിഭാഗത്തിന്റെയും പരാതിയിൽ പോലീസ് കേസെടുത്തു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് കോടഞ്ചേരി ടൗണിൽ പ്രകടനവും യോഗവും നടത്തുമെന്ന് ബിജെപി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രാജേഷ് പറഞ്ഞു.